Episodes

  • പുതിയ സാങ്കേതികവിദ്യകള്‍ ഒരുങ്ങുന്നു; 100% ഊര്‍ജ പുനര്‍നിര്‍മാണത്തിനായി
    Mar 11 2022
    2050 ആകുമ്പോഴേക്ക് പുനരുപയോഗിക്കാവുന്ന ഊര്‍ജമാണ് ലോകത്തെ കീഴടക്കാന്‍ പോകുന്നതെന്നാണ് പ്രവചനംകാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്യുമ്പോഴും അതിനുള്ള പ്രതിവിധികള്‍ തേടുമ്പോഴും നമുക്ക് മുന്നില്‍ വലിയൊരു വാതില്‍ തുറന്നു കിടക്കുന്നതിനെക്കുറിച്ച് നാം മറന്നുകൂടാ; പുനരുപയോഗ അല്ലെങ്കില്‍ പുനര്‍നിര്‍മാണ ഊര്‍ജങ്ങള്‍ (Renewable energy). നമ്മുടെ ഊര്‍ജ സ്രോതസ്സുകള്‍ തന്നെ വീണ്ടും വീണ്ടും എത്ര കാലത്തേക്ക് വേണമെങ്കിലും ഉപയോഗിക്കാവുന്നത് പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ്. നമ്മള്‍ ഉപയോഗിച്ച് തീര്‍ത്തുകൊണ്ടിരിക്കുന്ന മറ്റ് ഊര്‍ജ സ്രോതസ്സുകളെ ആശ്രയിച്ച് കാലാകാലം നമുക്ക് കഴിയാനാവില്ലല്ലോ. അപ്പോള്‍ ഇതിനെല്ലാം ഒരു മറുവശം അല്ലെങ്കില്‍ മറുവഴി കണ്ടെത്തിയേ തീരൂ.2024 ആകുമ്പോഴേക്ക് ലോകത്തെ ഊര്‍ജ സ്രോതസ്സുകളില്‍ 30% പുനരുപയോഗ ഊര്‍ജമാക്കാനും 2050 എത്തുമ്പോഴേക്ക് അത് 100% ആക്കുവാനും ശാസ്ത്രലോകം പദ്ധതിയിടുന്നുണ്ട്പുനര്‍നിര്‍മിക്കാവുന്ന ഊര്‍ജങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വ്യാപകമായിട്ടില്ല. ഒരു സുരക്ഷിത ഭാവി മുന്നില്‍ കാണാന്‍ പുനരുപയോഗ ഊര്‍ജങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗങ്ങളിലൊന്ന്. സൂര്യപ്രകാശവും കാറ്റുമെല്ലാം ഇഷ്ടം പോലെ നമുക്ക് ചുറ്റുമുള്ളപ്പോള്‍ ഇതുപോലെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മറ്റ് ഊര്‍ജ സ്രോതസ്സുകളെക്കുറിച്ചാണ് ഗവേഷണം നടക്കുന്നത്. സൗരോര്‍ജവും (solar energy) പവനോര്‍ജവും (wind energy) ജലവൈദ്യുത പദ്ധതികളുമെല്ലാം (hydro power energy) ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിന്റെ അളവ് കൂട്ടുകയാണ് ലക്ഷ്യം. ഇത്തരം മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് 2024 ആകുമ്പോഴേക്ക് ലോകത്തെ ഊര്‍ജ സ്രോതസ്സുകളില്‍ 30% പുനരുപയോഗ ഊര്‍ജമാക്കാനും 2050 എത്തുമ്പോഴേക്ക് അത് 100% ആക്കുവാനും ശാസ്ത്രലോകം പദ്ധതിയിടുന്നുണ്ട്.എന്തുകൊണ്ട് പുനരുപയോഗ ഊര്‍ജങ്ങള്‍നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി വൈദ്യുതി മാറിക്കഴിഞ്ഞു. പണ്ടത്തെ മണ്ണെണ്ണ വിളക്കിന്റെ ചുവട്ടിലിരുന്നുള്ള ജീവിതത്തെക്കുറിച്ച് ആര്‍ക്കെങ്കിലും ഇനി ചിന്തിക്കാനാകുമോ! നമ്മള്‍ എന്നും ഉപയോഗിക്കുന്ന ഈ വൈദ്യുതി കിട്ടാതായാല്‍ നാം എന്ത് ...
    Show More Show Less
    11 mins
  • ആസിഡ് മഴ, തീക്കാറ്റ്, സുനാമി...ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹം വന്നിടിച്ചപ്പോള്‍ ഭൂമിയില്‍ എന്ത് സംഭവിച്ചു?
    Mar 11 2022
    മെക്സിക്കന്‍ ഉള്‍ക്കടലിനുള്ളില്‍ ഭൂമി ഒളിപ്പിച്ചിരിക്കുന്ന ഒരു മുറിപ്പാടുണ്ട്. ഏതാണ്ട് 150 കിലോമീറ്റര്‍ വലുപ്പവും ഇരുപതിനടുത്ത് കിലോമീറ്റര്‍ ആഴവുമുള്ള ഒരു മുറിപ്പാട്. ചിക്സുലുബ് ക്രാറ്റര്‍ (ഗര്‍ത്തം) എന്നാണതിന്റെ പേര്. ബഹിരാകാശത്ത് നിന്നെത്തിയ ചിക്സുലുബ് ഇംപാക്ടറെന്ന ഛിന്നഗ്രഹമാണ്(അതൊരു വാല്‍നക്ഷത്രമാണെന്നും വാദങ്ങളുണ്ട്) ദശലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറവും ഉണങ്ങാത്ത ആ മുറിപ്പാട് ഭൂമിക്ക് സമ്മാനിച്ചത്. നിനച്ചിരിക്കാത്ത നേരത്ത് വന്ന ആ അതിഥി ഭൂമിക്ക് നല്‍കിയ ആഘാതം വലുതായിരുന്നു. അഞ്ചാം കൂട്ടവംശനാശത്തിനാണ് (fifth mass extinction) അന്ന് ഭൂമി വേദിയായത്. അതായത് അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന ഭൂരിഭാഗം സസ്യങ്ങളും ജന്തുക്കളും (എണ്‍പത് ശതമാനത്തോളം) എന്നന്നേക്കുമായി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. നമുക്കായി വലിയ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച് പോയ ദിനോസറുകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.അറുപത്തിയാറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഒരു വലിയ പര്‍വ്വതത്തിന്റെ വലുപ്പമുള്ള (ഏതാണ്ട് പത്ത് മൈല്‍ വീതി) ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിച്ചു. മെക്സികോയിലെ യുകട്ടാന്‍ ഉപദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള മേഖലയിലായിരുന്നു ഭൂമിക്ക് ആ അപ്രതീക്ഷിത പ്രഹരമേറ്റത്. ആ കൂട്ടിയിടി ഭൂമിയുടെ ചരിത്രം തന്നെ മാറ്റിയെഴുതി. സുനാമികള്‍ വീശിയിടിച്ചു. തീക്കാറ്റ് ആഞ്ഞുവീശി. ചാരത്തിനൊപ്പം പൊടിയും ഉരുകി ആവിയായ പാറകളും നിറഞ്ഞ അന്തരീക്ഷം സൂര്യനെ മറച്ചു. അത്തരം പാറകളിലെ സള്‍ഫര്‍, സള്‍ഫ്യൂരിക് ആസിഡ് എയറോസോളുകളുകളായി മാറി ആസിഡ് മഴ പെയ്യിച്ചു. അങ്ങനെ ഭൂമിയിലെ സമുദ്രങ്ങള്‍ ആസിഡ്മയമായി. ബഹിരാകാശത്ത് നിന്നെത്തിയ അതിഥിയുടെ കൂട്ടിയിടിയും അതിന്റെ പ്രത്യാഘാതങ്ങളും മൂലം ഭൂമിയില്‍ അന്നുണ്ടായിരുന്ന ജീവജാലങ്ങളുടെ നാലിലൊന്ന് മാത്രം ബാക്കിയായി.മറ്റെന്തൊക്കെയാണ് ഛിന്നഗ്രഹവും ഭൂമിയുമായുള്ള കൂട്ടിയിടിയില്‍ സംഭവിച്ചത്?ചിക്സുലുബ് മേഖലയുടെയും ലോകത്തിലെ മറ്റിടങ്ങളിലെയും ഭൂമിശാസ്ത്രം വിശദമായി പഠിച്ചതിന് ശേഷം ആ 'നശിച്ച' ദിനത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എന്തൊക്കെയായിരിക്കും സംഭവിച്ചിരിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ ചില നിഗമനങ്ങളില്‍ എത്തി. ഏറ്റവും വലിയ നാശം ...
    Show More Show Less
    9 mins
  • തല ഒന്ന്, ബുദ്ധി ഒന്ന്; തലച്ചോര്‍ മൂന്ന്
    Mar 11 2022
    ബുദ്ധി വികാസത്തില്‍ തലച്ചോറിന്റെ പങ്ക് പ്രധാനമാണല്ലോ. എന്നാല്‍ തലച്ചോര്‍ കാലക്രമേണ പതിയെ വളര്‍ന്ന് വികസിച്ചാണ് 'നല്ല ബുദ്ധി' തെളിയുന്നത് എന്നാണ് ട്രൈയൂണ്‍ ബ്രെയ്ന്‍ എന്ന മാതൃക പറയുന്നത്വിവേകിന് വയസ്സ് 18 തികയാന്‍ കാത്തിരിക്കുകയായിരുന്നു ബൈക്കിലൊന്നു പറക്കാന്‍. പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് വാശി പിടിച്ച് മാതാപിതാക്കളെകൊണ്ട് ഒരു പുത്തന്‍ ബൈക്കും മേടിപ്പിച്ചു. കൈയ്യില്‍ കിട്ടേണ്ട താമസം, ലൈസന്‍സ് പോലും എടുക്കാതെ വണ്ടി എടുത്ത് പായാന്‍ തുടങ്ങുകയായിരുന്നു വിവേക്. എന്നാല്‍ ലൈസന്‍സ് കൈയ്യില്‍ കിട്ടാതെ ബൈക്ക് പുറത്തിറക്കരുതെന്ന് അച്ഛനും അമ്മയും വിലക്കി. പക്ഷേ ആകാംക്ഷയും ആവേശവും അടക്കി വയ്ക്കാന്‍ കഴിയാതിരുന്ന വിവേക് അച്ഛനമ്മമാര്‍ വീട്ടിലില്ലാതിരുന്ന സമയം നോക്കി ബൈക്കുമെടുത്ത് പുറത്തിറങ്ങി.തനിക്ക് ബൈക്ക് ഓടിക്കാനൊക്കെയുള്ള പ്രായമായെന്നും താന്‍ വലുതായെന്നും എല്ലാവരേയും അറിയിക്കാനും കൂട്ടുകാരുടെ മുന്‍പില്‍ ആളാവാനും ഉള്ള ആവേശത്തില്‍ വിവേക് ഹെല്‍മെറ്റും ലൈസന്‍സും ഒന്നുമില്ലാതെ ബൈക്ക് പറപ്പിക്കാന്‍ തുടങ്ങി. തനിക്ക് എതിരെ വന്ന വാഹനത്തിലുള്ളവരും തന്റെ അശ്രദ്ധ മൂലം ദൈവത്തെ വിളിക്കേണ്ടി വന്ന മറ്റ് വഴിയാത്രക്കാരും പലരും തന്നോട് ദേഷ്യപ്പെടുന്നതൊന്നും വിവേക് കാര്യമാക്കിയതു പോലുമില്ല. അതൊന്നും തന്നോടല്ലെന്ന ഭാവത്തില്‍ ചീറിപാഞ്ഞ ബൈക്ക് ആ വഴിക്ക് വന്ന ഒരു ടിപ്പറില്‍ തട്ടി തെറിച്ചു വീണു. ഹെല്‍മറ്റ് പോലുമില്ലാതിരുന്നതു കൊണ്ട് തലയ്ക്ക് സാരമായി പരുക്കേറ്റ വിവേക് ആശുപത്രിയിലുമായി. ആവേശം മാത്രം പോര ജീവിതത്തില്‍ വിവേകവും കൂടി വേണമെന്ന് തന്റെ അനുഭവം വിവേകിനെ പഠിപ്പിച്ചു.വിവേകിനെപോലെ ഇങ്ങനെ മുന്നും പിന്നും നോക്കാതെ എടുത്ത് ചാടുന്നവരായ പലരേയും നമുക്ക് ചുറ്റും കാണാനാകും. കൗമാരക്കാരായ പല കുട്ടികളെയും കുറിച്ച് മാതാപിതാക്കള്‍ പങ്കുവയ്ക്കാറുള്ള ആശങ്കയും അതാണ്. കുട്ടിയായിരുന്നപ്പോള്‍ അറിവില്ലാതിരുന്നതാണ് കാരണമെന്ന് വിചാരിച്ച് എല്ലാവരും അത് നിസ്സാരമാക്കി വിട്ടുകളയും. എന്നാല്‍ മുതിര്‍ന്നുവെന്ന് നമ്മള്‍ വിചാരിക്കുന്ന പ്രായത്തിലും അവര്‍ അപക്വമായി പെരുമാറുന്നത് കൗമാക്കാരേയും വീട്ടുകാരേയും നാട്ടുകാരേയുമെല്ലാം ...
    Show More Show Less
    9 mins
  • വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ എളുപ്പവഴി; ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് കൈയ്യടി
    Mar 8 2022
    മനുഷ്യന് ഒരു നാള്‍ ഭൂമി വിട്ട് പോകേണ്ടി വരുമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ് അടക്കം പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ എങ്ങോട്ട്? ഭൂമി ഒഴിച്ച് വാസയോഗ്യമായ മറ്റൊരു ഗ്രഹങ്ങളും നാമിത് വരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി സൗരയൂഥത്തിന് വെളിയില്‍ ആയിരക്കണക്കിന് ഗ്രഹങ്ങള്‍(എക്‌സോപ്ലാനറ്റുകള്‍) ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ ആകാശഗംഗയായ ക്ഷീരപദത്തില്‍ തന്നെ ശതകോടിക്കണക്കിന് ഗ്രഹങ്ങള്‍(ഒരുപക്ഷേ നക്ഷത്രങ്ങളേക്കാള്‍ അധികം) ഉണ്ടാകുമെന്നാണ് ശാസ്ത്രലോകം ഇപ്പോള്‍ കരുതുന്നത്. ആത്യന്തികമായി നാം തിരയുന്നത് ഇവയില്‍ ഏതെങ്കിലും ഒന്ന് വാസയോഗ്യമാണോ അല്ലെങ്കില്‍ ഭാവിയില്‍ വാസയോഗ്യമാകാന്‍ ഇടയുണ്ടോ എന്നാണ്. പക്ഷേ അത് അത്ര എളുപ്പമല്ല. കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ഗ്രഹങ്ങളുടെ എല്ലാ സ്വഭാവ സവിശേഷതകളും ഒന്നൊന്നായി വിലയിരുത്തി വേണം അവയുടെ വാസയോഗ്യത നിശ്ചയിക്കാന്‍. അത് വളരെ ശ്രമകരമായ ജോലിയാണ്. മാത്രമല്ല പുതിയ എക്‌സോപ്ലാനറ്റുകളെ കണ്ടെത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചിലപ്പോള്‍ ദശാബ്ദങ്ങളോ പതിറ്റാണ്ടുകളോ കൊണ്ടേ ഈ രീതിയില്‍ വാസയോഗ്യമായ ഒരു ഗ്രഹത്തെ കണ്ടെത്താന്‍ സാധിക്കുകയുള്ളു.അതേസമയം നമുക്കറിയാവുന്നതില്‍ ചില ഗ്രഹങ്ങള്‍ ഒരുപക്ഷേ വാസയോഗ്യമായിരിക്കാം എന്ന അനുമാനങ്ങള്‍ ഏറെക്കാലമായി ശാസ്ത്രലോകത്തുണ്ട്. പക്ഷേ നിലവില്‍ നമുക്കറിയുന്ന, വാസയോഗ്യമായ ഏകഗ്രഹം ഭൂമി ആയതുകൊണ്ട് ഭൂമിയെ മുന്‍നിര്‍ത്തിയാകണം ഒരു ഗ്രഹത്തിന്റെ വാസയോഗ്യത കണക്കാക്കേണ്ടത്. കഴിഞ്ഞ കുറച്ച് കാലത്തിനിടയില്‍ ഒരു ഗ്രഹത്തിന്റെ വാസയോഗ്യത കണക്കാക്കുന്നതിനുള്ള പുതിയ പല രീതികളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മാതൃകകളെ (modelling)അടിസ്ഥാനമാക്കിയും കൃത്രിമബുദ്ധിയെ അടിസ്ഥാനമാക്കിയും (supervised learning) വാസയോഗ്യമായ എക്‌സോപ്ലാനറ്റുകളെ വര്‍ഗ്ഗീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പക്ഷേ ഈ രണ്ട് രീതികള്‍ക്കും അതിന്റേതായ പോരായ്മകള്‍ ഉണ്ട്. ഭൂമിയെ പോലെ ജീവസാന്നിധ്യമുള്ള ലോകങ്ങള്‍ പ്രപഞ്ചത്തില്‍ വേറെയും ഉണ്ടെന്ന് ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യന്‍ വിശ്വസിച്ചിരുന്നു. ക്ഷീരപദത്തില്‍ മാത്രം ശതകോടിക്കണക്കിന് ...
    Show More Show Less
    14 mins
  • ഇനി ധൈര്യമായി ഡയറ്റ് ചെയ്യാം; രോഗങ്ങള്‍ മാത്രമല്ല, രോഗാണുക്കളും കുറയും
    Mar 8 2022
    ഡയറ്റിങ്ങും ഉപവാസവുമൊക്കെ പലരും പരീക്ഷിക്കാറുണ്ട്. ശരീരഭാരം കുറയാനും ആചാരങ്ങളുടെ ഭാഗമാകുന്നതിനുമെല്ലാം ഇത് ചെയ്യാറുണ്ട്. എങ്കിലിതാ ചില രോഗാണുക്കളില്‍ നിന്ന് നമ്മെ രക്ഷിക്കാനും ഇത്തരം 'നിരാഹാരങ്ങള്‍ക്ക്' കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നുപയ്യെ തിന്നാല്‍ പനയും തിന്നാം എന്നൊരു പഴമൊഴിയുണ്ട്. പതുക്കെ കഴിച്ചാല്‍ കൂടുതല്‍ കഴിക്കാം എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുറച്ച് കഴിച്ചാല്‍ കൂടുതല്‍ കാലം കഴിക്കാം എന്നാണ്. അതായത്, കൂടുതല്‍ ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാം. ഇന്ന് 80 വയസ് കഴിഞ്ഞ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒന്നും അമിതമായി കഴിക്കാറില്ല. അത് എത്ര ഇഷ്ടപ്പെട്ട ആഹാരമാണെങ്കില്‍ കൂടി എല്ലാത്തിനും ഒരു അളവ് വച്ച് മാത്രമേ കഴിക്കൂ. അവനവന്റെ ശരീരത്തിന് ആവശ്യമുള്ളത്ര ആഹാരം കഴിച്ച് ശരീരത്തിനും വയറിനും അധികം പണി കൊടുക്കാതിരിക്കുകയാണ് അവരെല്ലാം ചെയ്യുന്നത്. മിതമായി ആഹാരം കഴിക്കുന്നവര്‍ ഇന്ന് പുതു തലമുറയില്‍ എത്ര പേരുണ്ട് എന്ന് ആലോചിച്ചു നോക്കൂ. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുക എന്ന പണ്ടത്തെ സങ്കല്‍പം മാറി ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്ന അവസ്ഥയാണ് പലയിടത്തും!ഇങ്ങനെ അമിത ആഹാരവും സമയം തെറ്റിയ കഴിപ്പുമെല്ലാം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ഇത്തരം രീതികള്‍ പലപ്പോഴും അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളിലേക്കാണ് നയിക്കുന്നത്. അതിനുള്ള പരിഹാരമെന്നോണം പലരും ഇന്ന് പല രീതികളിലുള്ള ഡയറ്റ് നോക്കുന്നവരാണ്. ഇടയ്ക്കെല്ലാം ഇങ്ങനെ ഡയറ്റും ഉപവാസവും വ്രതവുമെല്ലാം എടുക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നാണ് പഠനങ്ങളും തെളിയിക്കുന്നത്. ഒരു 10 വര്‍ഷം മുന്‍പ് വരെ നമ്മുടെ നാട്ടില്‍ ഉപവാസവും വ്രതവുമൊക്കെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ മാത്രം എടുത്തിരുന്നവരാണ് എങ്കില്‍ ഇന്ന് അതില്‍ കൂടുതല്‍ ഡയറ്റ് പ്ലാന്‍ നോക്കി കഴിക്കുന്നവരാണ്.ഡയറ്റിങ്ങിന് പലതുണ്ട് ഗുണംകഴിക്കുക, നിര്‍ത്തുക, വീണ്ടും കഴിക്കുക എന്ന തരത്തിലുള്ള ഭക്ഷണക്രമമാണ് മിക്കവരും ഇന്ന് പിന്തുടര്‍ന്ന് വരുന്നത്. ഇന്റര്‍മിറ്റന്റ് ഡയറ്റ് പോലുള്ള 8 മണിക്കൂര്‍ ആഹാരം 16 മണിക്കൂര്‍ നിരാഹാരം എന്ന ...
    Show More Show Less
    13 mins
  • ഇത് കെട്ടുകഥയല്ല, ആവി പറക്കുന്ന നദി; 98 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കും
    Mar 8 2022
    98 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കുന്ന ആമസോണിലെ 'ബോയിലിംഗ് റിവര്‍' നദി കെട്ടുകഥയല്ലപെറുവിലെ ലിമ സ്വദേശിയായ ആന്തെരസ് റുസ്സോ വളരെ കുഞ്ഞായിരിക്കുമ്പോള്‍ മുത്തച്ഛന്‍ അവന് ഒരു കഥ പറഞ്ഞുകൊടുത്തു. പെറുവിലെ സ്പാനിഷ് അധിനിവേശത്തിന്റെ കഥ. ഇന്‍ക സാമ്രാജ്യത്തിന്റെ അധിപനായ അതഹല്‍പ്പയെ പിസാരോയും അദ്ദേഹത്തിന് കീഴിലുള്ള സ്പാനിയാര്‍ഡുകളും (സ്‌പെയിന്‍ വംശജര്‍) പിടിച്ചുകെട്ടി വധിച്ചു. ഇന്‍ക സാമ്രാജ്യത്തിന്റെ സ്വര്‍ണ്ണവും സമ്പത്തും കവര്‍ന്ന് അവര്‍ ധനികരായി. ആ കഥ സ്‌പെയിനില്‍ പാട്ടായി. സ്വര്‍ണ്ണത്തോടും അധികാരത്തോടും ആര്‍ത്തി പൂണ്ട് കൂടുതല്‍ സ്പാനിയാര്‍ഡുകള്‍ പെറുവിലെത്തി. ഇനിയെവിടെയാണ് കൂടുതല്‍ സ്വര്‍ണ്ണമുള്ളതെന്ന് അവര്‍ ഇന്‍ക വംശജരോട് ചോദിച്ചു. അവര്‍ ആമസോണ്‍ കാട്ടിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു. 'അവിടേക്ക് പോകൂ, നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര സ്വര്‍ണ്ണം അവിടെയുണ്ട്. എന്തിന്, പയ്തീതി എന്ന പേരുള്ള സ്വര്‍ണ്ണത്തില്‍ പണിത ഒരു നഗരം തന്നെ അവിടെയുണ്ട്.' അതുകേട്ട സ്പാനിയാര്‍ഡുകള്‍ സ്വര്‍ണ്ണം തേടി ആമസോണ്‍ കാട് കയറി. പക്ഷേ അവരില്‍ ചിലര്‍ മാത്രമാണ് കാടിറങ്ങിയത്. ജീവനും കൊണ്ട് തിരിച്ചോടിയ അവര്‍ക്ക് പറയാന്‍ പല കഥകളും ഉണ്ടായിരുന്നു. അതി ശക്തരായ ഷാമന്‍സ് എന്ന ഗോത്രവിഭാത്തെ പറ്റി, വിഷം പുരട്ടിയ അമ്പുകള്‍ ഉള്ള പോരാളികളെ പറ്റി, സൂര്യപ്രകാശത്തെ മറയ്ക്കുന്ന കൂറ്റന്‍ മരങ്ങളെ പറ്റി, പക്ഷികളെ തിന്നുന്ന എട്ടുകാലികളെ പറ്റി, മനുഷ്യരെ വിഴുങ്ങുന്ന പാമ്പുകളെ പറ്റി, തിളച്ചുമറിയുന്ന ഒരു നദിയെ പറ്റി....വളര്‍ന്ന് വലുതായി ഒരു ജിയോഫിസിസ്റ്റായി മാറിയ റൂസ്സോ ടെഡ് വേദിയില്‍ തന്റെ ഈ കഥ പറയുമ്പോള്‍ മുത്തച്ഛന്‍ അന്ന് പറഞ്ഞ കഥയിലെ തിളയ്ക്കുന്ന ആ നദിയെ(ബോയിലിംഗ് റിവര്‍) കുറിച്ചുള്ള തന്റെ കണ്ടെത്തലുകള്‍ ലോകത്തോട് വിളിച്ചുപറയാനുള്ള വെമ്പല്‍ ആ വാക്കുകളില്‍ ഉണ്ടായിരുന്നു. അന്ന് കേട്ട കഥ മനസ്സില്‍ കൊണ്ട് നടന്ന റൂസ്സോ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പിഎച്ച്ഡി പഠനകാലത്ത് ആ ഓര്‍മ്മകള്‍ വീണ്ടും പൊടി തട്ടിയെടുത്തു. പെറുവിലെ ജിയോതെര്‍മല്‍ എനര്‍ജി സാധ്യതകളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനം. തിളച്ചുമറിയുന്ന നദിയുടെ ചിത്രം അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഒഴുകിയെത്തി. ശരിക്കും ...
    Show More Show Less
    13 mins
  • ഭൂമിയില്‍ ആദ്യ ജീവന്‍ എങ്ങനെ ഉണ്ടായി, ഡാര്‍വിന്‍ അതും പറഞ്ഞിരുന്നു
    Mar 3 2022
    സുഹൃത്തിന് അയച്ച ചില കത്തുകളില്‍ എങ്ങനെ ആയിരിക്കും ഭൂമിയില്‍ ആദ്യമായി ജീവന്‍ രൂപപ്പെട്ടിരിക്കുകയെന്ന് ചാള്‍സ് ഡാര്‍വിന്‍ ധൃതിയില്‍ പറഞ്ഞുപോകുന്നുണ്ട്. ഡാര്‍വിന്റെ ആ നിരീക്ഷണങ്ങള്‍ ശരിയായിരിക്കാം എന്നാണ് കരുതപ്പെടുന്നത്ചില യാത്രകള്‍ ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കും. പക്ഷേ ഒരാളുടെ യാത്ര കൊണ്ട് ലോകത്തിന്റെ മുഴുവന്‍ കാഴ്ചപ്പാട് മാറിമറിയുക എന്നത് ചരിത്രത്തിലെ വളരെ അപൂര്‍വ്വം സംഭവങ്ങളില്‍ ഒന്നായിരിക്കും. അങ്ങനെ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ഒരു യാത്ര ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടിട്ടുണ്ട്. ഇന്നും ആ യാത്രയോളം മികച്ച മറ്റൊരു യാത്ര ലോകത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഏതായിരുന്നു ആ യാത്ര, ആരായിരുന്നു ആ യാത്രികന്‍, എന്തായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടിയില്ലെങ്കിലും എച്ച്എംഎസ് ബീഗിള്‍ എന്ന യാത്രാവാഹിനിയുടെ പേര് ഒന്ന് മാത്രം മതി ആ മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍.പരിണാമ സിദ്ധാന്തത്തിന്റെ പിതാവ് ചാള്‍സ് ഡാര്‍വിനെ ലോകമറിഞ്ഞത് അഞ്ച് വര്‍ഷം നീണ്ടുനിന്ന യാത്രയില്‍ അദ്ദേഹം കണ്ടെത്തിയ കാര്യങ്ങളിലൂടെയാണ്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരു പൊതു പൂര്‍വ്വികന്‍ (common ancestor) ഉണ്ടെന്ന ഡാര്‍വിന്റെ കണ്ടെത്തല്‍ മതവിശ്വാസികളായ അന്നത്തെ വിക്ടോറിയന്‍ സമൂഹത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. പക്ഷേ വിദ്യാഭ്യാസ സമ്പന്നരായ ശാസ്ത്രസമൂഹം അദ്ദേഹത്തിന്റെ മതാധിഷ്ഠിതമല്ലാത്ത ജീവശാസ്ത്രസിദ്ധാന്തങ്ങളെ ഏറ്റെടുത്തു. എഴുപത്തിമൂന്നാം വയസ്സില്‍ ഡാര്‍വിന്‍ മരിക്കുമ്പോള്‍ ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലകളിലും അദ്ദേഹത്തിന്റെ പരിണാമ സിദ്ധാന്തം വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു.ഡോക്ടറാകാന്‍ പോയി ശസ്ത്രക്രിയ കണ്ട് ഭയന്നു1809 ഫെബ്രുവരി 12ന് ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബെറിയിലാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ ജനിക്കുന്നത്. പിതാവ് റോബര്‍ട്ട് വാറിംഗ് ഡാര്‍വിന്‍ ഡോക്ടറായിരുന്നു. എട്ടാം വയസ്സില്‍ ഡാര്‍വിന് തന്റെ മാതാവിനെ നഷ്ടമായി. പിന്നീട് മൂന്ന് സഹോദരിമാര്‍ ചേര്‍ന്നാണ് ഡാര്‍വിനെ വളര്‍ത്തിയത്. ചെറുപ്രായത്തിലേ പ്രകൃതി നിരീക്ഷണത്തില്‍ തല്‍പ്പരനായിരുന്നു ...
    Show More Show Less
    13 mins
  • സ്പര്‍ശമെന്ന മാന്ത്രികത; നോബേല്‍ സമ്മാന ജേതാവ് വിശദീകരിക്കുന്നു
    Mar 3 2022
    കണ്ണടച്ചിരുന്നാലും നാം ചവിട്ടിനില്‍ക്കുന്നത് എവിടെയാണെന്നും എന്തിനെയാണ് തൊടുന്നതെന്നും തിരിച്ചറിയാന്‍ സാധിക്കാറില്ലേ. മൂത്രമൊഴിക്കാന്‍ സമയമായെന്ന് നാം അറിയുന്നത് എങ്ങനെയാണ്. ശ്രദ്ധിച്ചാല്‍ ശ്വാസകോശത്തില്‍ വായു നിറയുന്നത് അറിയാറില്ലേ. ഒരു മുള്ളില്‍ അറിയാതെ തൊടുമ്പോള്‍ വേദന തിരിച്ചറിഞ്ഞ് പെട്ടെന്ന് കൈ പിന്‍വലിക്കാറില്ലേ. എങ്ങനെയാണ് ഇതൊക്കെ സാധ്യമാകുന്നത്. സ്പര്‍ശം അല്ലെങ്കില്‍ മര്‍ദ്ദം തിരിച്ചറിയാനുള്ള ശരീരത്തിന്റെ കഴിവാണ് ഇത് സാധ്യമാക്കുന്നത്. ഇവ തിരിച്ചറിഞ്ഞ് മസ്തിഷ്‌കത്തിന് മനസിലാകുന്ന തരത്തിലുള്ള ആവേഗങ്ങളാക്കി മാറ്റുന്ന ശരീര സംവിധാനങ്ങളെ കണ്ടെത്തിയതിനാണ് കാലിഫോര്‍ണിയയിലെ ല ജോള സ്‌ക്രിപ്‌സ് റിസര്‍ച്ചില്‍ ജോലി ചെയ്യുന്ന ആര്‍ഡം പറ്റപോഷിയന് 2021ലെ വൈദ്യശാസ്ത്ര നോബേല്‍ ലഭിച്ചത്. ചൂടും വേദനയും നാം എങ്ങനെയാണ് തിരിച്ചറിയുന്നതെന്ന് കണ്ടെത്തിയ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഡേവിഡ് ജൂലിയസിനൊപ്പമാണ് പറ്റപോഷിയന്‍ നോബേല്‍ പുരസ്‌കാരം പങ്കിട്ടത്.എന്തുകൊണ്ടാണ് ഇത്രയുംകാലം സ്പര്‍ശത്തിന് പിന്നില്‍ മര്‍ദ്ദത്തിന് റോളുണ്ടെന്ന രഹസ്യം നമുക്ക് മനസിലാകാതിരുന്നത്?പീസോ1, പീസോ2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന മര്‍ദ്ദം തിരിച്ചറിയുന്ന ശരീരത്തിലെ അയോണ്‍ ചാനലുകളാണ് പറ്റപോഷിയനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടെത്തിയത്. ചില കോശങ്ങളുടെ സ്തരങ്ങളില്‍ കാണപ്പെടുന്ന പ്രത്യേകതരം പ്രോട്ടീന്‍ തന്മാത്രകളാണ് ഇവ. സ്പര്‍ശമോ മര്‍ദ്ദമോ അനുഭവപ്പെട്ടാല്‍ സിഗ്നലുകള്‍ പുറപ്പെടുവിക്കാന്‍ ഇവയ്ക്ക് സാധിക്കും. ഇവയെ കണ്ടെത്തുന്നതിനായി ഗവേഷകസംഘം മര്‍ദ്ദം തിരിച്ചറിയുന്ന കോശങ്ങളിലെ(പ്രഷര്‍ സെന്‍സിംഗ് സെല്‍) ഓരോ ജീനുകളെയും ആസൂത്രിതമായി പ്രവര്‍ത്തനരഹിതമാക്കി. സ്പര്‍ശത്തോട് പ്രതികരിക്കാനുള്ള കോശങ്ങളുടെ ശേഷി ഇല്ലാതാകുന്നത് മനസിലാക്കി അയോണ്‍ ചാനലുകള്‍ നിര്‍മ്മിക്കാന്‍ കോശങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ജീനുകളേതെന്ന് കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ഈ ജീനുകളെ സ്പര്‍ശം തിരിച്ചറിയാത്ത കോശങ്ങളില്‍ സന്നിവേശിപ്പിക്കുമ്പോള്‍ ആ കോശങ്ങള്‍ക്ക് സ്പര്‍ശം തിരിച്ചറിയാനുള്ള ശേഷി കൈവന്നതായി ഗവേഷകര്‍ തെളിയിച്ചു. കണ്ണടച്ചാലും ...
    Show More Show Less
    9 mins